നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മർവിൻ വില്യംസ്

വീണ്ടും മധുരമുള്ളതാകുക

റഷ്യന്‍ വിവാഹ ആചാരങ്ങള്‍ ഭംഗിയും പ്രാധാന്യവും കൊണ്ട് നിറഞ്ഞവയാണ്. സ്വീകരണ വേളയില്‍ ടോസ്റ്റ്മാസ്റ്റര്‍ ദമ്പതികളുടെ ബഹുമാനാര്‍ത്ഥം ഒരു ടോസ്റ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാവരും ഉയര്‍ത്തിയ ഗ്ലാസില്‍ നിന്ന് ഒരു സിപ്പ് എടുത്ത്, ''ഗോര്‍ക്കോ! ഗോര്‍ക്കോ! എന്നാര്‍പ്പിടുന്നു. അര്‍ത്ഥം ''കൈപ്പുള്ളത്! കൈപ്പുള്ളത്!' അതിഥികള്‍ ആ വാക്ക് ഉച്ചരിക്കുമ്പോള്‍, പാനീയം വീണ്ടും മധുരമാക്കുന്നതിനായി നവദമ്പതികള്‍ എഴുന്നേറ്റ് പരസ്പരം ചുംബിക്കണം.

ഭൂമിയിലെ ശൂന്യതയുടെയും നാശത്തിന്റെയും ശാപത്തിന്റെയുമായ കൈപ്പേറിയ പാനീയം (അ. 24) ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും മധുരപ്രത്യാശയ്ക്ക് വഴിയൊരുക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു (അ. 25). ദൈവം വിഭവ സമൃദ്ധമായ വിരുന്നുകളും ഏറ്റവും മികച്ചതും മധുരമുള്ളതുമായ പാനീയങ്ങളും ഒരുക്കും. അത് എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ള നിരന്തരമായ അനുഗ്രഹത്തിന്റെയും ഫലപുഷ്ടിയുടെയും വിരുന്ന് ആയിരിക്കും (25:6). ഇനിയും ഏറെയുണ്ട്. നീതിമാനായ രാജാവിന്റെ പരമാധികാര വാഴ്ചയില്‍, മരണം മാറുകയും, കൈപ്പുള്ള കണ്ണുനീര്‍ തുടച്ചുമാറ്റപ്പെടുകയും അപമാനത്തിന്റെ മൂടുപടം നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു (വാ. 7-8). അവന്റെ ജനം സന്തോഷിക്കും, കാരണം അവര്‍ വിശ്വസിക്കുകയും കാത്തിരിക്കുകയും ചെയ്തവന്‍ രക്ഷ കൊണ്ടുവരികയും ജീവിതത്തിന്റെ കൈപ്പേറിയ പാനപാത്രം വീണ്ടും മധുരമാക്കുകയും ചെയ്യും (വാ. 9).

ഒരു ദിവസം, കുഞ്ഞാടിന്റെ വിവാഹ അത്താഴത്തില്‍ നാം യേശുവിനോടൊപ്പം ഉണ്ടാകും. അവന്‍ തന്റെ മണവാട്ടിയെ (സഭ) വീട്ടിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, യെശയ്യാവ് 25 ലെ വാഗ്ദത്തം നിറവേറ്റപ്പെടും. ഒരിക്കല്‍ കൈപ്പേറിയ ജീവിതം വീണ്ടും മധുരമാകും.

അവന്‍ നമ്മെ പോകാന്‍ അനുവദിക്കയില്ല

അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിലൂടെ - ന്യൂയോര്‍ക്ക് നഗരത്തെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡ് - സൈക്കിള്‍ ചവിട്ടുകയായിരുന്നു ജൂലിയോ. പെട്ടെന്ന് ഒരു ജീവന്മരണ സാഹചര്യം അദ്ദേഹം നേരിട്ടു. ഒരു മനുഷ്യന്‍ നദിയിലേക്കു ചാടാന്‍ തയ്യാറെടുത്ത് പാലത്തിന്റെ കൈവരിയില്‍ നില്‍ക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് വരില്ലെന്ന് അറിഞ്ഞ ജൂലിയോ വേഗത്തില്‍ പ്രവര്‍ത്തിച്ചു. തന്റെ ബൈക്കില്‍ നിന്നിറങ്ങി കൈകള്‍ വിരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അരുത് അതു ചെയ്യരുത്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു.'' പിന്നെ, ഒരു ഇടയന്‍ തന്റെ വളഞ്ഞ വടികൊണ്ട് ചെയ്യുന്നതുപോലെ ശ്രദ്ധ പതറിയ ആ മനുഷ്യനെ പിടിച്ചു, മറ്റൊരു വഴിയാത്രക്കാരന്റെ സഹായത്തോടെ അയാളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അയാള്‍ സുരക്ഷിതനായിരുന്നിട്ടും ജൂലിയോ തന്റെ പിടുത്തം വിട്ടില്ല.

രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു ജീവന്മരണ സാഹചര്യത്തില്‍, തന്നില്‍ വിശ്വസിക്കുന്നവരെ ഒരിക്കലും കൈവിടുകയില്ലെന്നും അവരെ രക്ഷിക്കാനായി തന്റെ ജീവന്‍ സമര്‍പ്പിക്കുമെന്നും നല്ല ഇടയനായ യേശു പറഞ്ഞു. തന്റെ ആടുകളെ എങ്ങനെ അനുഗ്രഹിക്കും എന്ന് അവന്‍ ഇപ്രകാരം സംഗ്രഹിച്ചു: അവര്‍ അവനെ വ്യക്തിപരമായി അറിയുകയും നിത്യജീവന്റെ ദാനം നേടുകയും ചെയ്യും; അവര്‍ ഒരിക്കലും നശിച്ചുപോകയില്ല. അവന്റെ സംരക്ഷണത്തില്‍ അവര്‍ സുരക്ഷിതരായിരിക്കും. ഈ സുരക്ഷ ദുര്‍ബലരും ബലഹീനരുമായ ആടുകളുടെ കഴിവിനെ ആശ്രയിച്ചല്ല, മറിച്ച് ഇടയന്റെ പര്യാപ്തതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആരും
അവയെ അവന്റെ കൈയില്‍ നിന്നു പിടിച്ചുപറിക്കുവാന്‍ അവന്‍ ഒരിക്കലും അനുവദിക്കില്ല (യോഹന്നാന്‍ 10:28-29).

നാം ലക്ഷ്യത്തില്‍ നിന്നകന്ന്് പ്രതീക്ഷയറ്റവരായിത്തീര്‍ന്നപ്പോള്‍ യേശു നമ്മെ രക്ഷിച്ചു; അവനുമായുള്ള നമ്മുടെ ബന്ധത്തില്‍ ഇപ്പോള്‍ നമുക്ക് സംരക്ഷണവും സുരക്ഷിതത്വവും അനുഭവിക്കാന്‍ കഴിയും. അവന്‍ നമ്മെ സ്‌നേഹിക്കുന്നു, നമ്മെ പിന്തുടരുന്നു, കണ്ടെത്തുന്നു, രക്ഷിക്കുന്നു, ഒരിക്കലും നമ്മെ കൈവിടുകയില്ലെന്ന് വാഗ്ദത്തം ചെയ്യുന്നു.

അതിശയകരമാംവിധം അതുല്യം

മനുഷ്യന്‍ സവിശേഷജീവിയല്ല - കുറഞ്ഞപക്ഷം ലണ്ടന്‍ മൃഗശാല പറയുന്ന പ്രകാരമെങ്കിലും. 2005 ല്‍ 'മനുഷ്യന്‍ അവരുടെ സ്വാഭാവിക പരിസ്ഥിതിയില്‍'' എന്ന പേരില്‍ ഒരു ചതുര്‍ദിന പ്രദര്‍ശനം മൃഗശാല ഒരുക്കി. ഒരു ഓണ്‍ലൈന്‍ മത്സരത്തിലൂടെ മനുഷ്യ 'തടവുകാരെ'' തിരഞ്ഞെടുത്തു. സന്ദര്‍ശകര്‍ക്കു മനുഷ്യരെ മനസ്സിലാക്കുന്നതിനുവേണ്ടി, മൃഗശാലാധികൃതര്‍, അവരുടെ ഭക്ഷണരീതി, ആവാസ സ്ഥാനം എന്നിവ വിവരിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു. മൃഗശാലാ വക്താവ് പറയുന്നതനുസരിച്ച്, പ്രദര്‍ശനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ അതുല്യത കുറച്ചുകാണിക്കുക എന്നതായിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരാള്‍ അതിനോട് യോജിക്കുന്നതായി തോന്നി. 'മനുഷ്യരെ ഇവിടെ അവര്‍ മൃഗങ്ങളായി കാണുമ്പോള്‍, നാം അത്ര വിശേഷതയുള്ളവരല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതായി തോന്നും.''

മനുഷ്യനെപ്പറ്റി ബൈബിള്‍ പറയുന്നതില്‍ നിന്നും എത്ര കടുത്ത വൈരുദ്ധ്യമാണിത്. ദൈവം തന്റെ 'സ്വരൂപത്തില്‍'' നമ്മെ 'ഭയങ്കരവും അതിശയകരവും'' ആയി സൃഷ്ടിച്ചു (ഉല്പത്തി 1:26-27; സങ്കീര്‍ത്തനം 139:14).

ദാവീദ് 139-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ആഴമായ അറിവിനെയും (വാ.1-6), സകലത്തെയും വലയം ചെയ്യുന്ന അവന്റെ സാന്നിധ്യത്തെയും (വാ. 7-12) ആഘോഷിച്ചു കൊണ്ടാണ്. ഒരു പ്രധാന നെയ്ത്തുകാരനെപ്പോലെ, ദൈവം ദാവീദിന്റെ ആന്തരികവും ബാഹ്യവുമായ സവിശേഷതകളെ നിര്‍മ്മിക്കുക മാത്രമല്ല (വാ. 13-14), അവനെ ഒരു ജീവനുള്ള ദേഹിയായി നിര്‍മ്മിച്ച് അവന് ആത്മീയ ജീവനും ദൈവവുമായി ആഴമായി ബന്ധപ്പെടുന്നതിനുള്ള കഴിവും നല്‍കി. ദൈവത്തിന്റെ കരവിരുതിനെ ധ്യാനിച്ചുകൊണ്ട് ഭക്തിയോടും അതിശയത്തോടും സ്തുതിയോടും കൂടി ദാവീദ് പ്രതികരിച്ചു (വാ.14).

മനുഷ്യര്‍ സവിശേഷതയുള്ളവരാണ്, അവനുമായി ദൃഢമായ ബന്ധം സ്ഥാപിക്കുവാന്‍ അതിശയകരമായ അതുല്യതയോടും മഹത്തായ കഴിവുകളോടും കൂടെ ദൈവം നമ്മെ സൃഷ്ടിച്ചു. നാം അവന്റെ സ്‌നേഹമുള്ള കരങ്ങളുടെ പണിയാകയാല്‍ ദാവീദിനെപ്പോലെ അവനെ സ്തുതിക്കാന്‍ നമുക്ക് കഴിയും.

നല്ല ഒഴിവാക്കല് ദിവസം

2006 മുതല്‍ ഒരു കൂട്ടം ആളുകള്‍ നവവത്സരത്തോടനുബന്ധിച്ച് അസാധാരണമായൊരു സംഭവം ആഘോഷിക്കുന്നുണ്ട്. അതിനെ നല്ല ഒഴിവാക്കല്‍ ദിവസം എന്നു വിളിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ പാരമ്പര്യം അനുസരിച്ച്, വ്യക്തികള്‍ കഴിഞ്ഞ വര്‍ഷത്തെ അവരുടെ സന്തോഷപ്രദമല്ലാത്തതും അസ്വസ്ഥപ്പെടുത്തുന്നതുമായ ഓര്‍മ്മകളും മോശം വിഷയങ്ങളും എഴുതിയിട്ട് അവ അരയ്ക്കുന്ന മെഷീനിലേക്ക് ഇടും. ചിലര്‍ തങ്ങളുടെ ഒഴിവാക്കല്‍ ഐറ്റങ്ങളെ കൂടം കൊണ്ട് അടിക്കും.

103-ാം സങ്കീര്‍ത്തനത്തിന്‍റെ രചയിതാവ്, ആളുകള്‍ തങ്ങളുടെ അസന്തുഷ്ടമായ ഓര്‍മ്മകള്‍ക്ക് നല്ല ഒഴിവാക്കല്‍ പറയുന്നതിനെക്കാള്‍ മെച്ചപ്പെട്ട ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നു. ദൈവം നമ്മുടെ പാപങ്ങള്‍ക്ക് നല്ല ഒഴിവാക്കല്‍ ആശംസിക്കുന്നതായി അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തന്‍റെ ജനത്തോടുള്ള ദൈവത്തിന്‍റെ വിശാലമായ സ്നേഹത്തെ പ്രകടിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, വാങ്മയ ചിത്രങ്ങള്‍ സങ്കീര്‍ത്തനക്കാരന്‍ ഉപയോഗിക്കുന്നു. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ വിസ്തൃതിയെ സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള അകലത്തോട് അവന്‍ താരതമ്യപ്പെടുത്തുന്നു (വാ. 11). തുടര്‍ന്ന് സങ്കീര്‍ത്തനക്കാരന്‍ അവന്‍റെ ക്ഷമയെ സ്ഥലസംബന്ധിയായ വാക്കുകളില്‍ വിവരിക്കുന്നു. സൂര്യന്‍ ഉദിക്കുന്ന സ്ഥലം സൂര്യന്‍ അസ്തമിക്കുന്ന സ്ഥലത്തുനിന്നും എത്ര അകലമായിരിക്കുന്നുവോ അതുപോലെ ദൈവം തന്‍റെ ജനത്തിന്‍റെ പാപത്തെ അവരില്‍നിന്നും അകറ്റിയിരിക്കുന്നു (വാ. 12). അവന്‍റെ സ്നേഹവും ക്ഷമയും അനന്തവും പൂര്‍ണ്ണവുമാണെന്ന് ദൈവജനം അറിയണമെന്ന് സങ്കീര്‍ത്തനക്കാരന്‍ ആഗ്രഹിക്കുന്നു. ദൈവം തന്‍റെ ജനത്തോടു പൂര്‍ണ്ണമായി ക്ഷമിച്ചുകൊണ്ട് അവരെ അവരുടെ അകൃത്യങ്ങളുടെ ശക്തിയില്‍ നിന്നും സ്വതന്ത്രരാക്കിയിരിക്കുന്നു.

സുവാര്‍ത്ത! നല്ല ഒഴിവാക്കല്‍ ദിനം ആഘോഷിക്കാന്‍ നാം പുതുവത്സരം വരെ കാത്തിരിക്കേണ്ടതില്ല. യേശുവിലുള്ള വിശ്വാസത്തിലൂടെ, നാം  നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുമ്പോള്‍, അവന്‍ അവയ്ക്ക് നല്ല ഒഴിവാക്കല്‍ ആശംസിക്കുകയും അവയെ സമുദ്രത്തിന്‍റെ ആഴത്തില്‍ ഇട്ടുകളയുകയും ചെയ്യും. ഇന്നത്തെ ദിവസത്തിന് ഒരു നല്ല ഒഴിവാക്കല്‍ ദിനം ആകാന്‍ കഴിയും!